Please enable javascript.Sree Padmanabhaswamy Temple,തിരുവനന്തപുരത്തുകാർക്ക് തൊഴാൻ പ്രത്യേക ക്യൂ; മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു - demand for special queue for local residents in sree padmanabhaswamy temple - Samayam Malayalam

തിരുവനന്തപുരത്തുകാർക്ക് തൊഴാൻ പ്രത്യേക ക്യൂ; മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു

Authored byപ്രണവ് മേലേതിൽ | Samayam Malayalam 6 Jul 2024, 8:17 pm
Subscribe

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ തിരുവനന്തപുരത്തുള്ള ആളുകൾക്ക് തൊഴാൻ പ്രത്യേക ക്യൂ സംവിധാനം നിലവിൽ വരണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. പ്രത്യേകം പാസ് നൽകി തദ്ദേശീയർക്ക് തൊഴാൻ വേറൊരു ക്യൂ വേണമെന്നാണ് ആവശ്യം.

ഹൈലൈറ്റ്:

  • ഗുരുവായൂർ അമ്പലത്തിൽ തദ്ദേശീയർക്ക് പ്രത്യേക ക്യൂ സംവിധാനം നിലവിലുണ്ട്
  • പ്രത്യേക പാസ്സുള്ളവർക്ക് മാത്രമാണ് ഗുരുവായൂരിൽ ഈ സൗകര്യം
  • രാജ്യത്തെ മറ്റുപല ക്ഷേത്രങ്ങളിലും പ്രീമിയം ക്യൂ അടക്കമുള്ള സംവിധാനങ്ങളുണ്ട്
sree padmanabhaswamy temple
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ തിരുവനന്തപുരം നിവാസികൾക്ക് വേണ്ടി പ്രത്യേക ക്യൂ സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറോടാണ് വിശദീകരണം തേടിയിരിക്കുന്നത്.
ഗുരുവായൂർ ക്ഷേത്രത്തിലും തമിഴ്നാട്ടിലെ വിവിധ ക്ഷേത്രങ്ങളിലും തദ്ദേശീയരായ ഭക്ത ജനങ്ങൾക്ക് തൊഴാൻ പ്രത്യേക ക്യൂ നിലവിലുണ്ടെന്നാണ് പരാതിക്കാർ പറയുന്നത്. ഈ സംവിധാനം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലും നടപ്പാക്കണമെന്നാണ് ആവശ്യം. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആയിരകണക്കിന് ഭക്തജനങ്ങൾ ദർശനത്തിനെത്തുന്ന ആരാധനാലയമാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രം. ഇക്കാരണത്താൽ തന്നെ പ്രദേശവാസികൾക്ക് ക്ഷേത്രത്തിൽ തൊഴാൻ വലിയ ക്യൂവിൽ നിൽക്കേണ്ടി വരികയാണ്.


പ്രത്യേകം പാസ് നൽകി തദ്ദേശീയർക്ക് തൊഴാൻ വേറൊരു ക്യൂ സൃഷ്ടിക്കുക എന്നതാണ് ആവശ്യം. അതെസമയം തിരുവനന്തപുരം നഗരത്തിൽ ഉള്ളവർക്ക് മുഴുവനുമാണോ അതോ തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് മുഴുവനുമാണോ ഈ സൗകര്യം വേണമെന്ന് ആവശ്യപ്പെടുന്നതെന്നത് വ്യക്തമല്ല.

ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. വൻ ഭക്തജനത്തിരക്ക് അനുഭവപ്പെടുന്ന ക്ഷേത്രത്തിൽ തിരുവനന്തപുരത്തുകാരായ സാധാരണകാർക്ക് ദർശനം നടത്താൻ കഴിയുന്നില്ലെന്നാണ് പരാതി. പ്രത്യേക ക്യൂ സംവിധാനം നിലവിൽ വന്നാൽ 'ഭരണഘടന ഉറപ്പു നൽകുന്ന ആരാധനാ സ്വതന്ത്ര്യം' ഉറപ്പാക്കാമെന്ന് പരാതിക്കാരായ കവടിയാർ ഹരികുമാർ, അഡ്വ. വിജയകുമാർ എന്നിവർ പരാതിയിൽ പറയുന്നുണ്ട്.

ഗുരുവായൂർ അമ്പലത്തിൽ തദ്ദേശീയർക്ക് പ്രത്യേക ക്യൂ സംവിധാനം നിലവിലുണ്ട്. ആകെ മൂന്ന് ക്യൂ ആണ് ഇവിടെയുള്ളത്. ഒരെണ്ണം പ്രധാന ക്യൂ. മറ്റൊന്ന് സ്ത്രീകൾക്കായും മുതിർന്ന പൗരന്മാർക്കായും ഉള്ളത്. മൂന്നാമത്തെ ക്യൂവാണ് പ്രദേശവാസികൾക്കു വേണ്ടിയുള്ളത്. ഇത് നാലമ്പലത്തിനകത്താണ്. ഗുരുവായൂർ ക്ഷേത്ര പരിസരത്ത് കഴിയുന്നവര്‍ക്കായി ക്ഷേത്രം പാസ്സ് അനുവദിച്ചിട്ടുണ്ട്. ക്ഷേത്രത്തിൽ പ്രത്യേക അനുഷ്ഠാനപരമായ അവകാശങ്ങളുള്ളവര്‍ക്കും ഈ പാസുണ്ട്. അതെസമയം ഈ ക്യൂ ഗുരുവായൂരുള്ള എല്ലാ ജനങ്ങൾക്കും ഉപയോഗപ്പെടുത്താൻ കഴിയില്ല. പ്രത്യേക പാസ്സുള്ളവർക്ക് മാത്രമാണ് ഈ സൗകര്യം.

രാജ്യത്തെ മറ്റുപല ക്ഷേത്രങ്ങളിലും പ്രീമിയം ക്യൂ എന്നുതുടങ്ങിയ സംവിധാനങ്ങളുണ്ട്. കൂടുതൽ പണം ചെലവിട്ടാൽ ഇത്തരം ക്യൂകളിൽ കയറാം. എളുപ്പം ദർശനം കഴിഞ്ഞ് ഇറങ്ങാം. എന്നാൽ ഇത് ഗുരുവായൂരിൽ ഇല്ല.
ഓതറിനെ കുറിച്ച്
പ്രണവ് മേലേതിൽ
പതിനൊന്ന് വർഷമായി മാധ്യമപ്രവർത്തകൻ. ലൈഫ്‌സ്റ്റൈൽ, എന്റർടെയ്ൻമെന്റ്, ഗാഡ്ജറ്റ്സ്, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളിൽ ലേഖനങ്ങളെഴുതുന്നു.... കൂടുതൽ വായിക്കൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ