ഗംഭീർ ഇന്ത്യയുടെ പരിശീലകനായി എത്തുന്നതോടെ വിപ്ലവ മാറ്റങ്ങളാണ് ടീമിൽ പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ കോച്ചാകാൻ ഗംഭീർ മുന്നോട്ട് വെച്ച ഡിമാൻഡുകളെല്ലാം ബിസിസിഐ അംഗീകരിച്ചുവെന്ന റിപ്പോർട്ടുകൾ ഇന്ത്യൻ ടീമിൽ വരാൻ പോകുന്ന മാറ്റങ്ങൾക്കുള്ള സൂചനയാണ്. അതിനിടെ ഇപ്പോളിതാ ഗംഭീർ ഇന്ത്യയുടെ കോച്ചായി എത്തുന്നതോടെ വൈറ്റ് ബോൾ ടീമിന്റെ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ഋഷഭ് പന്തിനെ മറികടന്ന് സഞ്ജു സാംസണ് പരിഗണന ലഭിക്കുമെന്ന സൂചനകൾ ശക്തമാണ്. മുൻ വർഷങ്ങളിൽ ഗംഭീർ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ആരാധകരെ ഇങ്ങനെ ചിന്തിപ്പിച്ചിരിക്കുന്നത്.
പന്തിന് ടി20 യിൽ പണി കിട്ടുമോ?
ഗംഭീർ കോച്ചായി എത്തുന്നതോടെ ടി20 ഫോർമാറ്റിൽ പന്തിന് പണി കിട്ടാൻ സാധ്യതകളുണ്ട് എന്നതാണ് സത്യം. ടെസ്റ്റിൽ മികച്ച റെക്കോഡുണ്ടെങ്കിലും ടി20 യിൽ അത്ര മികച്ച റെക്കോഡല്ല പന്തിന്റേത്. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യക്കായി 74 ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള പന്തിന് 1158 റൺസ് മാത്രമാണ് നേടാനായത്. 22.70 ബാറ്റിങ് ശരാശരിയും, 126.55 സ്ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്. നേരത്തെ 2022 ൽ പന്തിനെ വൈറ്റ് ബോൾ ടീമുകളിൽ നിന്ന് മാറ്റണമെന്നും പന്ത് ടെസ്റ്റ് ക്രിക്കറ്റിൽ കൂടുതൽ കേന്ദ്രീകരിക്കണമെന്നും ചൂണ്ടിക്കാട്ടി ഗംഭീർ രംഗത്തെത്തിയിരുന്നു. ഇതേ ഗംഭീർ പരിശീലകനായെത്തുമ്പോൾ അതുകൊണ്ടു തന്നെ എന്തും സംഭവിക്കാം.
ഗംഭീർ അന്ന് പറഞ്ഞത്
പന്തിനെ ഇന്ത്യയുടെ വൈറ്റ് ബോൾ ടീമുകളിൽ നിന്ന് മാറ്റണമെന്നും പന്ത് ടെസ്റ്റ് ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കട്ടെയെന്നും പരസ്യമായി പറഞ്ഞിരുന്ന ഗംഭീർ, ഋഷഭ് പന്തിന് വൈറ്റ് ബോൾ ക്രിക്കറ്റിൽ വിജയകരമായ ഒരു റെക്കോഡുണ്ടാക്കാൻ വേണ്ട എല്ലാ അവസരവും ടീം മാനേജ്മെന്റ് നൽകിയതാണെന്നും, എന്നാൽ അദ്ദേഹത്തിന് ക്ഷോഭിക്കാൻ കഴിഞ്ഞില്ലെന്നും അന്ന് പറഞ്ഞിരുന്നു. ഗംഭീറിന്റെ അന്നത്തെ വാക്കുകൾ ഇങ്ങനെ, "അവന് (പന്തിന്) ഓപ്പൺ ചെയ്യാനുള്ള അവസരം ലഭിച്ചു, 3, 4, 5, 6 നമ്പരുകളിൽ ബാറ്റ് ചെയ്യാൻ കഴിഞ്ഞു. മാനേജ്മെന്റ് അവന് വൈറ്റ് ബോൾ ക്രിക്കറ്റിൽ വിജയിക്കാൻ എല്ലാവിധ അവസരങ്ങളും നൽകി. എന്നാൽ അവന് അതിന് കഴിഞ്ഞില്ല. അവൻ ടെസ്റ്റ് ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് എനിക്ക് തോന്നുന്നത്, അത് അവനെ സംബന്ധിച്ച് അത്ര മോശം കാര്യമല്ല."
ഇന്ത്യയുടെ ഭാഗ്യമായ മലയാളികൾ
സഞ്ജു ഗംഭീറിന്റെ പ്രിയ താരം
അതേ സമയം സഞ്ജു സാംസണെ ഏറെ ഇഷ്ടമുള്ളയാളാണ് ഗൗതം ഗംഭീർ എന്നതും പന്തിനെ മറികടന്ന് സഞ്ജു ടീമിലെത്താനുള്ള സാധ്യതകൾ വർധിപ്പിക്കുന്നു. കുറച്ച് വർഷങ്ങൾക്ക് മുൻപ് സഞ്ജുവിനെ ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ബാറ്ററെന്നും ഏറ്റവും മികച്ച യുവ ബാറ്ററെന്നും ഗംഭീർ വിശേഷിപ്പിച്ചിരുന്നു. സഞ്ജു ഇന്ത്യൻ ടീമിൽ നിന്ന് ഒരിക്കൽ തഴയപ്പെട്ടപ്പോൾ രൂക്ഷ പ്രതികരണവുമായി ഗംഭീർ രംഗത്തെത്തിയതും മുൻപ് ക്രിക്കറ്റ് ലോകത്ത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സഞ്ജുവിന് പ്ലേയിങ് ഇലവനിൽ സ്ഥാനം കണ്ടെത്താനാകാത്ത ഒരേയൊരു ടീം ഇന്ത്യയാണെന്നും ബാക്കിയെല്ലായിടത്തും ഇരുകൈയ്യും നീട്ടി അദ്ദേഹത്തെ സ്വീകരിക്കുമെന്നുമായിരുന്നു ഗംഭീറിന്റെ വാക്കുകൾ.
ഗംഭീറെത്തുക ലങ്കൻ പര്യടനം മുതൽ
അതേ സമയം ഈ മാസം നടക്കാനിരിക്കുന്ന ശ്രീലങ്കൻ പര്യടനത്തിൽ ഗംഭീർ ഇന്ത്യയുടെ പരിശീലക ചുമതല ഏറ്റെടുക്കുമെന്നുമാണ് സൂചനകൾ. മൂന്നര വർഷ കരാറാകും ഇന്ത്യയുടെ പരിശീലക സ്ഥാനത്ത് അദ്ദേഹം ഒപ്പുവെക്കുക. 2027 ഡിസംബർ 31 വരെയാകും ഈ കരാർ.