അതേ സമയം ലോകകപ്പ് അവസാനിച്ചതിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ടീം ഓഫ് ദി ടൂർണമെന്റ് പ്രഖ്യാപിച്ചു. കിരീട ജേതാക്കളായ ഇന്ത്യയുടെ ആറ് താരങ്ങളാണ് ഈ ടീമിൽ ഇടം പിടിച്ചത്. ഐസിസിയുടെ ലോകകപ്പിലെ മികച്ച ടീം എങ്ങനെയാണെന്ന് നോക്കാം.
ബാറ്റർമാർ
ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച രോഹിത് ശർമ ഐസിസി ടീം ഓഫ് ദി ടൂർണമെന്റിലുണ്ട്. എട്ട് കളികളിൽ 257 റൺസാണ് ഈ ലോകകപ്പിൽ രോഹിത് നേടിയത്. ലോകകപ്പിലെ റൺ വേട്ടയിൽ ഇക്കുറി ഒന്നാമതുള്ള അഫ്ഗാനിസ്താൻ താരം റഹ്മനുള്ള ഗുർബാസും ഈ ടീമിലുണ്ട്. എട്ട് കളികളിൽ 281 റൺസാണ് താരം ഇക്കുറി നേടിയത്. ലോകകപ്പിൽ ഏഴ് കളികളിൽ 228 റൺസ് നേടിയ വെസ്റ്റിൻഡീസിന്റെ നിക്കോളാസ് പുറാനും, എട്ട് കളികളിൽ 199 റൺസെടുത്ത സൂര്യകുമാർ യാദവും ഐസിസിയുടെ ടീം ഓഫ് ദി ടൂർണമെന്റിൽ ഇടം പിടിച്ചു.
ഓൾറൗണ്ടർമാർ
ഓസ്ട്രേലിയയുടെ മാർക്കസ് സ്റ്റോയിനിസാണ് ടീം ഓഫ് ദി ടൂർണമെന്റിലെ പ്രധാന ഓൾ റൗണ്ടർമാരിൽ ഒരാൾ. ഇക്കുറി ഓസ്ട്രേലിയ സെമിയിൽ എത്തിയില്ലെങ്കിലും മികച്ച പ്രകടനമായിരുന്നു സ്റ്റോയിനിസിന്റേത്. ടൂർണമെന്റിലുടനീളം തിളങ്ങിയ ഇന്ത്യൻ താരങ്ങളായ അക്സർ പട്ടേലും, ഹാർദിക് പാണ്ഡ്യയുമാണ് ഈ ടീമിലെ മറ്റ് ഓൾ റൗണ്ടർമാർ.
സഞ്ജുവിന് പുതിയ വഴി തെളിയുന്നു
ബോളർമാർ
എട്ട് കളികളിൽ 14 വിക്കറ്റുകൾ വീഴ്ത്തിയ അഫ്ഗാനിസ്താൻ നായകൻ റാഷിദ് ഖാൻ ഐസിസിയുടെ ടീം ഓഫ് ദി ടൂർണമെന്റിൽ ഇടം നേടിയിട്ടുണ്ട്. ഇത്തവണത്തെ ലോകകപ്പിലെ ഉയർന്ന വിക്കറ്റ് വേട്ടക്കാരനായ ഫസൽഹഖ് ഫാറൂഖിയും, വിക്കറ്റ് വേട്ടയിൽ രണ്ടാമതുള്ള ഇന്ത്യയുടെ അർഷ്ദീപ് സിങ്ങും ഈ ടീമിലുണ്ട്. ഇടം കൈയ്യൻ പേസർമാരായ ഫാറൂഖിയും അർഷ്ദീപ് സിങ്ങും എട്ട് കളികളിൽ നിന്ന് 17 വിക്കറ്റുകൾ വീതമാണ് ഇത്തവണ ടി20 ലോകകപ്പിൽ നേടിയത്.
ടൂർണമെന്റിന്റെ കേമനായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യയുടെ ജസ്പ്രിത് ബുംറയും ഈ ടീമിലെ പ്രധാനിയാണ്. എട്ട് കളികളിൽ 15 വിക്കറ്റുകളാണ് ഈ ലോകകപ്പിൽ ബുംറ വീഴ്ത്തിയത്. ദക്ഷിണാഫ്രിക്കയുടെ എക്സ്പ്രസ് പേസറായ ആൻറിച്ച് നോർക്കിയയെ ടീം ഓഫ് ദി ടൂർണമെന്റിൽ പന്ത്രണ്ടാമനായും ഐസിസി ഉൾപ്പെടുത്തിയിട്ടുണ്ട്.
ടീം ഓഫ് ദി ടൂർണമെന്റ് ഇങ്ങനെ
രോഹിത് ശർമ
റഹ്മനുള്ള ഗുർബാസ്
നിക്കോളാസ് പുറാൻ
സൂര്യകുമാർ യാദവ്
മാർക്കസ് സ്റ്റോയിനിസ്
ഹാർദിക് പാണ്ഡ്യ
അക്സർ പട്ടേൽ
റാഷിദ് ഖാൻ
ജസ്പ്രിത് ബുംറ
അർഷ്ദീപ് സിങ്
ഫസൽഹഖ് ഫാറൂഖി
ആൻറിച്ച് നോർക്കിയ (പന്ത്രണ്ടാമൻ)